ബെംഗലൂരു: കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട സംസ്ഥാനത്ത് കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കോൺഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു.
കോൺഗ്രസ് -132, ബിജെപി -78, ജെഡിഎസ് -15, മറ്റുള്ളവർ-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജഗദീഷ് ഷെട്ടാറും ഷിഗോണിൽ ബസവരാജ് ബൊമ്മയും നിലവിൽ മുന്നിലാണ്.
ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു.
കർണാടകയിൽ തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെരഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും ജെഡിഎസിന് ഇത്രയും സീറ്റ് പ്രവചിച്ചിട്ടില്ല.